ഐപിഎല്‍ സംപ്രേഷണാവകാശത്തിനുള്ള ലേലത്തില്‍ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് അമേരിക്കന്‍ കമ്പനികളായ ഇരുവരുടെയും പിന്മാറ്റം. ഓണ്‍ലൈനായാണ് ലേലം നടക്കുക. 2023-27 കാലയളവിലേക്കുള്ള ഡിജിറ്റല്‍ അവകാശത്തിനായി നടക്കുന്ന ലേലത്തില്‍ ആമസോണിനും റിലയന്‍സിനും പുറമെ ഡിസ്നി-സ്റ്റാറും, ആപ്പിളും, ഗൂഗിളും, സോണി ഗ്രൂപ്പുമെല്ലാം നേരത്തെ മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതായി ആമസോണും ഗൂഗിളും അവസാന നിമിഷം പിന്മാറുകയായിരുന്നു. ഇതോടെ, റിലയന്‍സ് ഗ്രൂപ്പ്, സ്റ്റാര്‍ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് ലീഗിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പ്രധാന മത്സരം. ജിയോ, ഹോട്ട്സ്റ്റാര്‍ എന്നിവര്‍ തമ്മിലാണ് ഡിജിറ്റല്‍ അവകാശത്തിനായി പോരടിക്കുക.
ഇന്ത്യയിലെ ടെലിവിഷന്‍-ഡിജിറ്റല്‍ അവകാശങ്ങള്‍, വിദേശത്തെ ടെലിവിഷന്‍-ഡിജിറ്റല്‍ അവകാശങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഇത്തവണത്തെ ലേലം. ഓരോ വിഭാഗം വേറിട്ടും ഒറ്റയ്ക്കും ലേലത്തിലെടുക്കാനാകും. എല്ലാം കൂടിയുള്ള അവകാശത്തിന് 32,890 കോടി രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ 45000 കോടി രൂപ വരെ ലേലത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്( ബിസിസിഐ) ലക്ഷ്യം വെക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെ സംപ്രേഷണാവകാശമാണ് ബണ്ടില്‍ എയില്‍ ഉള്ളത്. ഓരോ മത്സരത്തിനും 49 കോടി രൂപ വെച്ച് ആകെ 18,130 കോടി രൂപയാണ് ഇന്ത്യയിലെ സംപ്രേഷണാവകാശത്തിനായുള്ള ബണ്ടിലിനായി മുടക്കേണ്ടത്. ഡിജിറ്റല്‍ സംപ്രേഷണാവകാശത്തിനായി ഒരു മത്സരത്തിന് 33 കോടി രൂപ വച്ച് ആകെ 12,210 കോടി രൂപ നല്‍കണം. ബണ്ടില്‍ സിയില്‍ 18 മത്സരങ്ങളാണുള്ളത്. ഓപ്പണിംഗ് മത്സരങ്ങള്‍, നാല് പ്ലേ ഓഫ് മത്സരങ്ങള്‍, ഡബിള്‍ ഹെഡറുകളിലെ രാത്രി മത്സരങ്ങള്‍ എന്നിവയ്ക്കായി ആകെ 1440 കോടി രൂപയാണ് മുടക്കേണ്ട തുക. ഇത് ഒ.ടി.ടിയ്ക്ക് മാത്രമേ ലഭിക്കൂ. ലോകത്തിന്റെ മറ്റിടങ്ങളിലേക്കുള്ള സംപ്രേഷണാവകാശമാണ് ബണ്ടില്‍ ഡിയിലുള്ളത്. ഇതിനായി ഒരു മത്സരത്തിന് മൂന്ന് കോടി രൂപ വച്ച് 1110 കോടി രൂപ മുടക്കണം.
ഇതിനുമുന്‍പ് 2017ലാണ് ഐ.പി.എല്‍ മീഡിയ റൈറ്റ്സിനായുള്ള ലേലം നടന്നത്. അന്ന് 16,347 കോടി രൂപ നല്‍കിയാണ് സ്റ്റാര്‍ ഇന്ത്യ(ഡിസ്നി സ്റ്റാര്‍) അവകാശം സ്വന്തമാക്കിയത്. സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണമിടപാടായിരുന്നു ഇത്.
2008ല്‍ ബി.സി.സി.ഐ തുടക്കമിട്ട ഐ.പി.എല്‍ 14 വര്‍ഷംകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരും ബ്രാന്‍ഡ് മ്യൂലവുമുള്ള കായികമാമാങ്കങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു. നിലവില്‍ ആറു ബില്യന്‍ ഡോളര്‍ (ഏകദേശം 46,699 കോടി രൂപ) ആണ് ഐ.പി.എല്ലിന്റെ ബ്രാന്‍ഡ് മൂല്യം. 60 കോടി പ്രേക്ഷകര്‍ ഐ.പി.എല്‍ കാണുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Leave a reply