പാകിസ്താനെ നാണംകെടുത്തി ഇന്ത്യ; നാണക്കേടിന്റെ കൂറ്റൻ തോൽ‌വിയിൽ പാക് പട.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 229 റണ്‍സിന്റെ കൂറ്റന്‍ ജയം. 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്റെ പോരാട്ടം 128 റണ്‍സില്‍ അവസാനിച്ചു. എട്ട് ഓവറില്‍ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് പാക് ബാറ്റിങ് നിരയെ തകര്‍ത്തത്. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 27 റണ്‍സെടുത്ത ഫക്കര്‍ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഇഫ്തിക്കര്‍ (23), അഖ സല്‍മാന്‍ (23) എന്നിവരാണ് മറ്റ് രണ്ട് പ്രധാന സ്കോറര്‍മാര്‍.

ഇമാം ഉള്‍ ഹഖ് (9), ബാബര്‍ അസം (10), മുഹമ്മദ് റിസ്വാന്‍ (2), ഫക്കര്‍ സമാന്‍ (27), അഖ സല്‍മാന്‍ (23), ഷദാബ് ഖാന്‍ (6), ഇഫ്തിക്കര്‍ (23) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. കുല്‍ദീപ് യാദവ് നാല് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രിത് ബുറ, ഹാര്‍ദിക്ക് പാണ്ഡ്യ, ശാര്‍ദൂല്‍ താക്കൂര്‍ ഓരോ വിക്കറ്റും നേടി.

ഇന്ത്യ 357-2

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കെ എല്‍ രാഹുല്‍ (111), വിരാട് കോഹ്ലി (116) എന്നിവരുടെ സെഞ്ചുറി മികവില്‍ നിശ്ചിത ഓവറില്‍ 356 റണ്‍സാണെടുത്തത്. അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മയും (56), ശുഭ്മാന്‍ ഗില്ലും (58) ഇരുവര്‍ക്കും മികച്ച പിന്തുണ നല്‍കി. 147-2 എന്ന നിലയില്‍ രണ്ടാം ദിനം പുനരാരംഭിച്ച ഇന്ത്യയുടെ തുടക്കം മെല്ലെയായിരുന്നു. ആദ്യ മൂന്ന് ഓവറുകള്‍ താണ്ടുക എന്നതായിരുന്നു കോഹ്ലിയുടേയും രാഹുലുന്റേയും ലക്ഷ്യം. വിജയകരമായി കടമ്ബ കടന്ന ഇരുവരും പതിയെ സ്കോറിങ്ങിന്റെ വേഗത കൂട്ടുന്നതാണ് പിന്നീട് കണ്ടത്. രാഹുല്‍ ബൗണ്ടറികളുമായി നിറഞ്ഞപ്പോള്‍ കോഹ്ലി മികച്ച പിന്തുണ നല്‍കി.

ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് നിറം പകരുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. 60 പന്തില്‍ രാഹുല്‍ തന്റെ 14-ാം അര്‍ദ്ധ സെഞ്ചുറി കുറിച്ചു. അഞ്ച് ഫോറും ഒരു സിക്സുമാണ് താരത്തിന്റെ നേട്ടത്തില്‍ ഉള്‍പ്പെട്ടത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നീലക്കുപ്പായത്തില്‍ എത്തിയ രാഹുലിന്റെ ആത്മവിശ്വാസം ഇന്നിങ്സ് തീര്‍ച്ചയായും ഉയര്‍ത്തും. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെയും രാഹുല്‍ സ്കോറിങ്ങിന്റെ വേഗം കുറച്ചില്ല. ബൗണ്ടറികള്‍ അനായാസം താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. വൈകാതെ കോഹ്ലിയും അര്‍ദ്ധ സെഞ്ചുറിയിലേക്ക് എത്തി. 50 പന്തില്‍ നാല് ഫോറുള്‍പ്പടെയാണ് കോഹ്ലി 50 തികച്ചത്. കോഹ്ലിയുടെ അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ മൂന്ന് ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ പാക്കിസ്ഥാന് കഴിഞ്ഞു.

40 ഓവറിന് ശേഷം ഇന്ത്യ ട്വന്റി 20 ശൈലി സ്വീകരിക്കുകയായിരുന്നു. ബൗണ്ടറികള്‍ കണ്ടെത്താത്ത ഓവറുകള്‍ പോലും ചുരുക്കമായിരുന്നു. 40 ഓവറില്‍ 251-2 എന്ന നിലയില്‍ നിന്ന് 45 ഓവറില്‍ ഇന്ത്യ 300-ലെത്തി. കോഹ്ലിയും രാഹുലും ഒരുപോലെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു നിര്‍ണായക മത്സരത്തില്‍. 47-ാം ഓവറിന്റെ അവസാന പന്തില്‍ രാഹുല്‍ ഏകദിനത്തിലെ തന്റെ ആറാം സെഞ്ചുറി കുറിച്ചു. 100 പന്തുകളില്‍ പത്ത് ഫോറും രണ്ട് സിക്സും താരം നേടി. തൊട്ട് പിന്നാലെ തന്നെ കോഹ്ലിയും മൂന്നക്കം കടന്നു. 84 പന്തുകളില്‍ നിന്നായിരുന്നു കരിയറിലെ 47-ാം സെഞ്ചുറി. ഏകദിനത്തില്‍ 13,000 റണ്‍സ് വേഗത്തില്‍ പിന്നിടുന്ന താരമാകാനും കോഹ്ലിക്കായി.

അവസാന പത്ത് ഓവറില്‍ 105 റണ്‍സാണ് ഇന്ത്യ നേടിയത്. കോഹ്ലിയും രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 233 റണ്‍സും കണ്ടെത്തി. ഏഷ്യ കപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. 93 പന്തില്‍ 122 റണ്‍സെടുത്ത് കോഹ്ലിയും 106 പന്തില്‍ 111 റണ്‍സെടുത്ത് രാഹുലും പുറത്താകാതെ നിന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply