ആദ്യ ടെസ്റ്റിൽ മഴ തട്ടിയകറ്റിയ വിജയം രണ്ടാം ടെസ്റ്റിൽ കൈപ്പിടിയിലൊതുക്കി ടീം ഇന്ത്യ.
നാലാം ദിനം അവസാനിക്കുമ്പോൾ അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കിൽ ഇംഗ്ലണ്ട് ജയിക്കും എന്ന നിലയിലായിരുന്നു. എന്നാൽ അത്ഭുതം സംഭവിച്ചു. ഒൻപതാമതിറങ്ങിയ മൊഹമ്മദ് ഷമിയും പത്താമതായിറങ്ങിയ ജസ്‌പ്രീത് ബുമ്രയും മികവോടെ ബാറ്റു വീശിയപ്പോൾ ഒഴിവായത് സമാഗതമായ തോൽവിയായിരുന്നു. ഷമി 56 റൺസും ബുമ്ര 34 റൺസും നേടി പുറത്താകാതെ നിൽക്കുമ്പോൾ വീണ്ടും ട്വിസ്റ്റ്. ഇന്ത്യ ഇന്നിങ്സ് ഡിക്ലർ ചെയത് സമനില അല്ല വിജയമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു.
ഒരു ഘട്ടത്തിൽ 200 കടക്കുമോ എന്ന് സംശയിച്ച ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് ലീഡ് 271 എന്ന സുരക്ഷിത നിലയിലെത്തിക്കാൻ ഇന്ത്യയുടെ മുൻനിര ഫാസ്റ്റ് ബൗളർമാരുടെ ബാറ്റിങ്ങിനായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണർ റോറി ബർൻസിനെ മൂന്നാം പന്തിൽ ബുമ്ര പാവലിയനിലേക്കയച്ചപ്പോൾ തൊട്ടടുത്ത ഓവറിൽ സിബ്ലെയെ ഷമിയും കൂടാരം കയറ്റി. ഇതോടെ സമ്മർദ്ദത്തിലായ ഇംഗ്ലണ്ട് നിരയിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. വാലാറ്റത്തെ കൂട്ടുപിടിച്ച് ജോസ് ബട്ട്ലർ സമനിലയ്ക്കായി പൊരുതിയെങ്കിലും മത്സരം അവസാനിക്കാൻ എട്ട് ഓവറുകൾ ബാക്കിയുള്ളപ്പോൾ അവസാനത്തെ വിക്കറ്റും നേടി ഇന്ത്യ വിജയം ആഘോഷിച്ചു.
✍️ JIA
Leave a reply