നാലാം കിരീടത്തിൽ മുത്തമിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്. കഴിഞ്ഞ സീസണിൽ ഐ പി എൽ ചരിത്രത്തിലാദ്യമായി പ്ലേയോഫ് കടക്കാനാകാതെ കലിടറിയ ചെന്നൈ ഈ വർഷം കളി അവസാനിപ്പിച്ചത് ഐ പി ൽ കിരീടത്തിൽ മൂത്തമിട്ടുകൊണ്ടാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് പരാജയപ്പെടുത്തിയാണ് ചെന്നൈ നാലാമതും കിരീട ജേതാക്കളായത്.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് 192 റൺസാണ് അടിച്ചുകൂട്ടിയത്.എന്നത്തേയും പോലെ മികച്ച തുടക്കം ലഭിച്ച ചെന്നൈയ്ക്ക് വേണ്ടി ബാറ്റിംഗിന് ഇറങ്ങിയ എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി.
ഓപ്പണിങ്ങിനിറങ്ങി അർദ്ധസെഞ്ചുറി നേടി അവസാന ഓവറിലെ അവസാന പന്ത് വരെ നിന്ന ഫാഫ് ഡുപ്ലെസിസിന്റെ പ്രകടനം ചെന്നൈയുടെ സ്കോറിൽ നിർണായകമായി മാറുകയായിരുന്നു . 59 പന്തിൽ നിന്ന് ഏഴ് ഫോറും മൂന്ന് സിക്സറുമടക്കം 86 റൺസ് നേടിയാണ് ഇരുപതാം ഓവറിലെ അവസാന പന്തിൽ ഡുപ്ലെസിസ് പുറത്തായത്.
ഓപ്പണിങ്ങിനിറങ്ങിയ ഋതുരാജ് ഗെയ്ക്ക്വാദ് 27 പന്തിൽ നിന്ന് മൂന്ന് ഫോറും ഒരു സിക്സുമടക്കം 32 റൺസ് നേടി. റോബിൻ ഉത്തപ്പ 15 പന്തിൽനിന്ന് മൂന്ന് ഫോറടക്കം 31 റൺസ് നേടി. മോയീൻ അലി പുറത്താവാതെ 20 പന്തിൽ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സറുമടക്കം 37 റൺസ് നേടി.
മത്സരത്തിൽ ചെന്നൈ ഉയർത്തിയ 193 എന്ന വിജയലക്ഷ്യത്തിനു തക്കതായ മറുപടിയെന്നോണമായിരുന്നു തുടക്കത്തിൽ കൊൽക്കത്ത ബാറ്റ് വീശിയത്.എന്നാൽ കളിയവസാനിച്ചപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് മാത്രമാണ് നേടാനായത്.തുടക്കത്തിൽ കൊൽക്കത്ത ഓപ്പണർമാർ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നീട് അടിപതറുകയായിരുന്നു.
ഓപ്പണർമാരായ ശുഭ്മാൻ ഗിൽ 43 പന്തിൽ നിന്ന് ആറ് ഫോറടക്കം 51 റൺസും വെങ്കടേശ് അയ്യർ 32 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറും അടക്കം 50 റൺസും നേടിയാണ് പുറത്തായത്.എന്നാൽ പിന്നീട് എത്തിയ കൊൽക്കത്തയുടെ ബാറ്റിംഗ് നിരയ്ക്ക് തിളങ്ങാൻ സാധിക്കാതെ വന്നതോടെ ചെന്നൈ ഫൈനലിൽ പൂർണ ആധിപത്യം നേടുകയായിരുന്നു.
ചെന്നൈക്ക് വേണ്ടി ശർദുൽ ഠാക്കൂർ മൂന്ന് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും ജോഷ് ഹേസൽവുഡും രണ്ട് വീതം വിക്കറ്റ് വീതം നേടിയപ്പോൾ ദീപക് ചഹറും ഡ്വെയ്ൻ ബ്രാവോയും ഓരോ വിക്കറ്റ് നേടി.
Leave a reply