ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 9 നു ആരംഭിക്കാന്‍ ഇരിക്കെ മത്സരത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് ബിസിസിഐ. ഓണ്‍ ഫീല്‍ഡ് അമ്പയർ നല്‍കുന്ന സോഫ്റ്റ് സിഗ്നല്‍ ഒഴിവാക്കിയും, മത്സരത്തിലെ ഓരോ ഇന്നിങ്സുകളുടെയും സമയം 90 മിനിറ്റാക്കി കുറച്ചുമാണ് ബിസിസിഐ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
ഇനി തേർഡ് അമ്പയർക്ക് വിടുന്ന തീരുമാനങ്ങളിൽ ഓൺഫീൽഡ് അമ്പയർമാരുടെ സോഫ്റ്റ് സിഗ്നലിന് സ്ഥാനമുണ്ടാവില്ല. രണ്ട് അമ്പയർമാരും കൂടിയാലോചിച്ചാവണം തേർഡ് അമ്പയർക്ക് തീരുമാനം കൈമാറേണ്ടത്. തേർഡ് അമ്പയർക്ക് വിടണോ എന്ന തീരുമാനം എടുക്കേണ്ടത് ബൗളിംഗ് എൻഡിലെ അമ്പയർ ആവണമെന്നും പുതിയ നിയമാവലിയിൽ പറയുന്നു.
ഇതുകൂടാതെ ഒരു ഇന്നിംഗ്സിനുള്ള സമയം 90 മിനുറ്റുകളാക്കി കുറയ്ക്കാനും നിയമാവലിയിൽ പറഞ്ഞിട്ടുണ്ട്. 20 ഓവർ പന്തെറിയാൻ പരമാവധി 90 മിനിട്ട് മാത്രമേ ഉപയോഗിക്കാവൂ. നേരത്തെ, 90ആം മിനിട്ടിലോ അതിനു മുൻപോ 20ആം ഓവർ തുടങ്ങണം എന്ന നിയമമാണ് ഉണ്ടായിരുന്നത്. ഇത് മാറ്റിയാണ് പുതിയ നിയമം. 85 മിനിട്ടാണ് ആകെ ഇന്നിംഗ്സിൻ്റെ സമയം. അഞ്ച് മിനിട്ട് സ്ട്രറ്റേജിക് ടൈം ഔട്ട് ആണ്.
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് നടക്കുക. മെയ് 30നാണ് ഫൈനൽ.
Leave a reply