ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീം സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച ഫോമിലായിരുന്നിട്ടും മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കാഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ 15 അംഗ സ്‌ക്വാഡിന് പുറമെയുള്ള റിസേർവ് സ്‌ക്വാഡിലേക്കും സഞ്ജുവിനെ പരിഗണിക്കാഞ്ഞത് ആരാധകരെ ഏറെ നിരാശരാക്കി. എന്നാൽ ഏഷ്യ കപ്പ് മത്സരങ്ങൾക്കായി യുഎഇയിലേക്ക് യാത്ര തിരിക്കുന്ന ഇന്ത്യൻ ടീമിന്റെ മാനേജറായി മലയാളിയായ അഡ്വ. രജിത് രാജേന്ദ്രനെ നിയമിച്ചു. തിരുവനന്തപുരം സ്വദേശിയായ രജിത് രാജേന്ദ്രൻ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്.
ഇന്ത്യന്‍ ടീം മാനേജര്‍ ആകുന്ന അഞ്ചാമത്തെ മലയാളിയാണ് അദ്ദേഹം. ഈ മാസം 27 മുതല്‍ സെപ്റ്റംബര്‍ 11വരെയാണ് ടൂര്‍ണമെന്റ്. മുൻ നായകൻ വിരാട് കോഹ്ലി ടീമിലേക്ക് മടങ്ങി എത്തിയപ്പോൾ പരിക്ക് കാരണം പേസർ ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ എന്നിവർ ടീമിൽ ഇടം നേടിയില്ല. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ പരിക്ക് മാറി എത്തുന്ന കെ.എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ. 15 അംഗ സ്‌ക്വാഡിന് പുറമെയുള്ള റിസേർവ് സ്‌ക്വാഡിൽ ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ, ദീപക് ചഹർ എന്നിവരെ ഉൾപ്പെടുത്തി.
സ്‌ക്വാഡ് : രോഹിത് ശർമ്മ , വിരാട് കോഹ്ലി, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹർദിക് പാണ്ട്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ചഹാൽ, രവി ബിഷ്നോയ്, ഭുവനേശ്വർ കുമാർ, അർശ്ദീപ് സിംഗ്, ആവേശ് ഖാൻ.
Leave a reply