ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഇന്ന് ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിൽ ആരംഭിച്ചു. മഴ തടസ്സപ്പെടുത്തിയ നോട്ടിങ്‌ഹാമിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിസിച്ചിരുന്നു. മഴ മൂലം വൈകിയ ടോസ്സ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു.
ഇന്ത്യയുടെ നാലാമത്തെ ഫാസ്റ്റ് ബൗളറായി ആദ്യ ടെസ്റ്റിൽ ടീമിൽ ഉണ്ടായിരുന്ന ശാർദൂൽ താക്കൂറിന് പരിക്കേറ്റത്തിനാൽ ഇഷാന്ത് ശർമ്മ പകരമെത്തിയതാണ് ഇന്ത്യൻ ടീമിന്റെ ഏക മാറ്റം. മറുവശത്ത് പരിക്കേറ്റ സ്റ്റുവർട്ട് ബ്രോഡിന് പകരം മാർക്ക് വുഡും ക്രൊളെക്കു പകരം ഹമീദും ലോറൻസിന് പകരം മൊയ്ൻ അലിയും ടീമിലെത്തി. പരിക്ക് ഗുരുതരമായതിനാൽ ബ്രോഡിന് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളെല്ലാം നഷ്ടമായിരുന്നു.
മുതിർന്ന ബാറ്സ്മാന്മാരായ കോഹ്ലി, പൂജാര, രഹാനെ എന്നിവർ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പരിക്കേറ്റ് പുറത്തായ മായങ്ക് അഗർവാളിന് പകരം ആദ്യ ടെസ്റ്റിൽ ഓപ്പണറായിറങ്ങിയ കെ എൽ രാഹുലിന്റെ പ്രകടനം ആശ്വാസം പകരുന്നതാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിറം മങ്ങിയ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുമ്ര ഫോമിലെത്തിയത് ബൗളിംഗ് നിരക്ക് ആത്മവിശ്വാസം പകരുന്നു. ഇംഗ്ലണ്ടിനെയാകട്ടെ ക്യാപ്റ്റൻ ജോ റൂട്ട് തന്നെയാണ് മുന്നിൽ നിന്ന് നയിക്കുന്നത്. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ അർദ്ധ സെഞ്ചുറിയും രണ്ടാമിന്നിങ്സിൽ സെഞ്ചുറിയും നേടിയിരുന്നു. ഫാസ്റ്റ് ബൗളർ റോബിൻസൺ ആദ്യ ഇന്നിങ്സിൽ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു.
ഇംഗ്ലണ്ട് പ്ലെയിങ് 11 : റോറി ബേൺസ്, ഡോം സിബ്ലി, ഹസീബ് ഹമീദ്, ജോ റൂട്ട് (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ),മൊയ്ൻ അലി, സാം കുറാൻ, ഒല്ലി റോബിൻസൺ, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്സൺ
ഇന്ത്യ പ്ലെയിങ് 11: രോഹിത് ശർമ്മ, കെ എൽ രാഹുൽ,ചേതേശ്വർ പുജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, മുഹമ്മദ് സിറാജ്
- ✍️ JIA
Leave a reply