ഐ എസ് എൽ ചരിത്രത്തിൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഈസ്റ്റ് ബംഗാളിന് വിജയം

കൊല്‍ക്കത്ത: ഐഎസ്എലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഈസ്റ്റ് ബംഗാളിനോട് ഒരു ഗോളിന് തോറ്റു. പന്തടക്കത്തിലും ആക്രമണത്തിലും മുന്നില്‍നിന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ലക്ഷ്യം കാണാന്‍ മാത്രമായില്ല. നിരവധി തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം നടത്തിയത്. ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ കമാല്‍ജിത് സിങ് തകര്‍പ്പന്‍ സേവുകളുമായി തടഞ്ഞു. ക്ലീറ്റണ്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിനായി ലക്ഷ്യം കണ്ടത്. തോല്‍വി വഴങ്ങിയെങ്കിലും 16 കളിയില്‍ 28 പോയിന്റുമായി മൂന്നാംസ്ഥാനത്ത് തുടരുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. ഈസ്റ്റ് ബംഗാള്‍ ആദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സിനെതിരെ ജയം നേടുന്നത്.

 

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ഈസ്റ്റ് ബംഗാളിനെതിരെ ടീമിനെ ഇറക്കിയത്. ഗോള്‍വലയ്ക്ക് മുന്നില്‍ കരണ്‍ജിത്. പ്രതിരോധത്തില്‍ ഹര്‍മന്‍ജോത് കബ്ര, ജെസെല്‍ കര്‍ണെയ്‌റോ, വിക്ടര്‍ മോന്‍ഗില്‍, ഹോര്‍മിപാം. മധ്യനിരയില്‍ കെ പി രാഹുല്‍, െ്രെബസ് മിറാന്‍ഡ, അഡ്രിയാന്‍ ലൂണ, ജീക്‌സണ്‍ സിങ്. മുന്നേറ്റത്തില്‍ മിത്രിയോസ് ഡയമന്റാകോസും അപോസ്തലോസ് ജിയാനുവും. ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പറായി കമല്‍ജിത് സിങ് എത്തി. ജെറി ലാല്‍റിയാന്‍സുവാല, കറിസ് കിറിയാക്കു, സാര്‍തക് ഗൊലുയ്, അങ്കിത് മുഖര്‍ജീ. മധ്യനിരയില്‍ അലെക്‌സ് ലിമ, മൊബഷിര്‍ റഹ്മാന്‍, നവോറെം മഹേഷ് സിങ്. മുന്നേറ്റത്തില്‍ വി പി സുഹൈര്‍, ക്ലീറ്റണ്‍ സില്‍വ, ജെയ്ക്ക് ജെര്‍വിസ്.

 

കളിയുടെ ആദ്യനിമിഷങ്ങളില്‍തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിയെത്തി. ആറാം മിനിറ്റില്‍ ഗോളിന് അരികെയെത്തി. ലൂണയെടുത്ത കോര്‍ണര്‍ കിക്ക് ബോക്‌സില്‍ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു രാഹുലിന് കിട്ടി. ഒന്നാന്തരം ഹെഡര്‍ പക്ഷേ, കമല്‍ജിത് തടഞ്ഞു. പന്ത് ഈസ്റ്റ് ബംഗാള്‍താരം വി പി സുഹൈറിന്റെ കൈയില്‍ തട്ടിയതായി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. പിന്നാലെ ഡയമന്റാകോസ് തൊടുത്ത ക്രോസ് രാഹുല്‍ അടിച്ചെങ്കിലും ബാറിന് മുകളിലൂടെ പറന്നു. കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് നിയന്ത്രണം നേടി. ഇതിനിടെ ഈസ്റ്റ് ബംഗാളിന്റെ പ്രത്യാക്രമണം ഹോര്‍മിപാം തടഞ്ഞു. സെറ്റ് പീസുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് അപകടം വിതച്ചുകൊണ്ടിരുന്നു.

 

ലൂണയുടെ കോര്‍ണറില്‍ മോന്‍ഗില്‍ കൃത്യമായി തലവച്ചത് കമല്‍ജിത് കൈപ്പടിയിലൊതുക്കി. പിന്നാലെ ലൂണയുടെ കോര്‍ണര്‍ കിക്ക് നേരെ വലയിലേക്ക് വളഞ്ഞിറങ്ങിയെങ്കിലും കമല്‍ജിത് വീണ്ടും ഈസ്റ്റ് ബംഗാളിന്റെ രക്ഷകനായി. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ പ്രത്യാക്രമണം. കരണ്‍ജിതിന്റെ ഇരട്ടസേവ് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. ബോക്‌സിനുള്ളില്‍വച്ച് സില്‍വ തൊടുത്ത കരുത്തുറ്റ ഷോട്ട് കരണ്‍ജിത് കാല്‍കൊണ്ട് തടഞ്ഞു. തിരിച്ചെത്തിയ പന്തില്‍ സില്‍വ വീണ്ടും അടിതൊടുത്തു. ഇക്കുറി ഒറ്റക്കൈയാലാണ് കരണ്‍ജിത് തടഞ്ഞത്.

 

രണ്ടാംപകുതിയുടെ തുടക്കത്തില്‍ കരണ്‍ജിത്താണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തത്. ഹോര്‍മിപാമിന്റെ കാലില്‍നിന്ന് ഊര്‍ന്ന് പോയ പന്ത് സില്‍വ വലയിലേക്കടിക്കാന്‍ ശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു. പിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഡയമന്റാകോസിന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 52ാം മിനിറ്റില്‍ രാഹുലിന്റെ ക്രോസില്‍ ജിയാനു തൊടുത്ത ഷോട്ട് കമല്‍ജിത് ഒറ്റക്കൈ കൊണ്ട് തട്ടിയകറ്റി. 55ാം മിനിറ്റില്‍ രാഹുലിന്റെ മറ്റൊരു ക്രോസും ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു. 60ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. െ്രെബസിന് പകരം സഹല്‍ അബ്ദുള്‍ സമദും കബ്രയ്ക്ക് പകരം നിഷു കുമാറും കളത്തിലെത്തി. കളിയുടെ വേഗം കൂടി. ഈസ്റ്റ് ബംഗാള്‍ തുടര്‍ച്ചയായി മൂന്ന് കോര്‍ണറുകള്‍ വഴങ്ങി. പക്ഷേ, ബ്ലാസ്‌റ്റേഴ്‌സിന് ലക്ഷ്യം കാണാനായില്ല. 75ാം മിനിറ്റില്‍ ജീക്‌സണ് പകരം ബ്ലാസ്‌റ്റേഴ്‌സിന്റെ പുതുമുഖ താരം ഡാനിഷ് ഫാറൂഖ് എത്തി.

 

78ാം മിനിറ്റില്‍ കളി ഗതിക്കെതിരായി ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി. മഹേഷിന്റെ ഇടതുപാര്‍ശ്വത്തിലൂടെയുള്ള മുന്നേറ്റം തടയാന്‍ നിഷുവിന് കഴിഞ്ഞില്ല. ഷോട്ട് കരണ്‍ജിത് തടഞ്ഞെങ്കിലും തട്ടിത്തെറിച്ച പന്ത് സില്‍വയ്ക്ക് കിട്ടി. ഗോള്‍ലൈനില്‍വച്ച് ഡാനിഷ് ആവുംവിധം ശ്രമിച്ചെങ്കിലും അപകടമൊഴിവാക്കാനായില്ല. 82ാം മിനിറ്റില്‍ ഡയമന്റാകോസിന്റെ മിന്നുന്ന ക്രോസില്‍ കാല്‍വയ്ക്കാന്‍ രാഹുലിന് കഴിഞ്ഞില്ല. ലൂണയും ഡയമന്റാകോസും നിരന്തരം മുന്നേറി. 87ാം മിനിറ്റില്‍ രാഹുലിന് പകരം സൗരവ് മണ്ഡല്‍ എത്തി. അവസാന നിമിഷങ്ങളില്‍, ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചു. ഇതിനിടെ ലൂണയെ അപകടരമായി ഫൗള്‍ ചെയ്ത മൊബഷിറിന് റഫറി ചുവപ്പുകാര്‍ഡ് വീശി. തുടര്‍ന്നുള്ള നിമിഷങ്ങളില്‍ സമനില പിടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല.

 

ഏഴിന് ചെന്നൈയിന്‍ എഫ്‌സിയുമായാണ് അടുത്ത കളി. കൊച്ചിയാണ് വേദി.

What’s your Reaction?
+1
1
+1
0
+1
0
+1
0
+1
1
+1
0
+1
1

Leave a reply