ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടം കഠിനമായി തുടരുന്നു. പതിനഞ്ചാം ആഴ്ച്ചയിലെ പോരാട്ടത്തിൽ മുൻനിര ടീമുകളായ ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവർ വിജയിച്ചതോടെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഈ ആഴ്ച്ചയിലും മാറ്റമില്ല. മൂന്ന് ടീമുകളും തമ്മിൽ ഓരോ പോയിന്റിന്റെ വ്യത്യാസം മാത്രമാണ് നിലവിലുള്ളത്.
ഇന്നലെ നടന്ന മത്സരങ്ങളിൽ ചെൽസി 2-1 സ്കോറിനാണ് വാറ്റ്ഫോഡിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ മസോൺ മൗണ്ടിലൂടെ ലീഡ് എടുത്ത ചെൽസിക്ക് പക്ഷെ ഉടൻ തന്നെ ലീഡ് നഷ്ടമായി. ബൊനവെൻച്വർ വാറ്റ്ഫോഡിനായി സമനില ഗോൾ നേടി. എന്നാൽ രണ്ടാം പകുതിയിൽ സീയേച്ചിലൂടെ ചെൽസി വീണ്ടും ലീഡ് കണ്ടെത്തി വിജയിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ലയെ 2-1 സ്കോറിന് മാഞ്ചസ്റ്റർ സിറ്റിയും പരാജയപ്പെടുത്തി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ സിറ്റി രണ്ട് ഗോളിന്റെ ലീഡ് കണ്ടെത്തി. റൂബൻ ഡയസും, ബെർണാഡോ സിൽവയുമാണ് സിറ്റിയുടെ ഗോളുകൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ വാറ്റ്കിൻസാണ് വില്ലയുടെ ആശ്വാസ ഗോൾ നേടിയത്.
എന്നാൽ എവർട്ടനെ 4-1 സ്കോറിനാണ് ലിവർപൂൾ തകർത്തെറിഞ്ഞത്. ലിവർപൂളിനായി സലാഹ് 2 ഗോളുകളും, ജോട്ട, ഹെൻഡേഴ്സൺ എന്നിവർ ഓരോ ഗോളും നേടി. ഡിമാറി ഗ്രെയാണ് എവർട്ടന്റെ ഏക ഗോൾ നേടിയത്.
മറ്റു മത്സരങ്ങളിൽ വെസ്റ്റ്ഹാം- ബ്രൈറ്റൻ മത്സരവും (1-1), വോൾവ്സ്- ബേൺലി മത്സരവും (0-0), സൗത്താംപ്ടൺ- ലെസ്റ്റർ സിറ്റി മത്സരവും (2-2) സമനിലയിൽ കലാശിച്ചു.
✍? എസ്.കെ.
Leave a reply