ടോക്കിയോ ഒളിമ്പിക്സ് പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടന്റെ ഒരു ഗോളിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് വിട്ട് ഇന്ത്യ. ആദ്യ പകുതിയുടെ ഇരു ക്വാട്ടറിലും ഓരോ ഗോൾ വീതം നേടിയ ഇന്ത്യ തുടക്കത്തിൽ തന്നെ ബ്രിട്ടനെ സമ്മർദ്ദത്തിൽ ആക്കിയെങ്കിലും ബ്രിട്ടൺ അടുത്ത രണ്ട് ക്വാട്ടറിലും ആക്രമിച്ചു കളിച്ചു. മത്സരത്തിന്റെ മൂന്നാം ക്വാട്ടറിൽ ബ്രിട്ടൻ ഒരു ഗോൾ മടക്കി സ്കോർ 2-1 എന്ന നിലയിൽ എത്തിച്ചെങ്കിലും മലയാളി ഗോൾ കീപ്പർ ശ്രീജേഷ് ഗോൾ പോസ്റ്റിന് മുന്നിൽ പാറ പോലെ ഉറച്ചു നിന്നപ്പോൾ ബ്രിട്ടന് സമനില ഗോൾ കണ്ടെത്താനായില്ല.
നാലാം ക്വാർട്ടറിൽ ഹർമൻപ്രീത് സിങിലൂടെ ഇന്ത്യ മൂന്നാം ഗോൾ കണ്ടെത്തി വിജയം ഉറപ്പിക്കുകയായിരുന്നു. ഇന്ത്യക്കായി ദിൽപ്രീത് സിംഗ്, ഗുർജന്റ് സിംഗ് എന്നിവരാണ് ആദ്യ രണ്ട് ഗോളുകൾ നേടിയത്. ബ്രിട്ടനുവേണ്ടി സാമുവേലും ഗോൾ നേടി.
ഇന്ന് നടന്ന മറ്റു ക്വാട്ടർ ഫൈനലുകളിൽ ബെൽജിയം സ്പെയിനിനെയും, ഓസ്ട്രേലിയ നെതർലാൻസിനെയും, ജർമ്മനി അർജന്റീനയെയും പരാജയപ്പെടുത്തി. ഓഗസ്റ്റ് മൂന്നിന് രാവിലെ ഇന്ത്യൻ സമയം ഏഴ് മണിക്ക് ബെൽജിയത്തിനെതിരെയാണ് ഇന്ത്യയുടെ സെമി പോരാട്ടം. വനിതകളുടെ ക്വാട്ടർ ഫൈനലിൽ നാളെ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം രാവിലെ 8:30 മണിക്കാണ് മത്സരം.
– എസ്.കെ
Leave a reply