പ്രതീക്ഷകൾക്കിടയിൽ ഇന്ത്യയെ കണ്ണീരിലാഴ്ത്തി ടോക്യോ ഒളിമ്പിക്സ് ആറാം ദിനം. അവസാന നിമിഷം വരെ പൊരുതിയാണ് വനിതകളുടെ ഫ്ലൈവെയിറ്റ് ബോക്സിങ്ങിൽ മേരികോം പരാജയപ്പെട്ടത്. പ്രീ ക്വാർട്ടർ മത്സരത്തിൽ കൊളംബിയയുടെ ഇന്ഗ്രിറ്റ വലൻസിയോടാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു മേരി കോം. ആദ്യ റൗണ്ട് മുതൽ ഇന്ത്യൻ താരത്തെ സമ്മർദ്ദത്തിലാഴ്ത്തിയാണ് കൊളംബിയൻ താരം വിജയം പിടിച്ചെടുത്തത്. സ്കോർ 2-3.
പുരുഷന്മാരുടെ നീന്തൽ 100 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിൽ മലയാളി താരം സജൻ പ്രകാശ് സെമി കാണാതെ പുറത്തായി. ഹീറ്റസിൽ 53.45 സെക്കന്റിൽ രണ്ടാമതായി ഫിനിഷ് ചെയ്തെങ്കിലും ഹീറ്റ്സ് അന്തിമ പട്ടികയിൽ നാല്പത്തിയാറാം സ്ഥാനത്തെത്തിയതാണ് പുറത്താകാൻ കാരണം. ഒളിമ്പിക്സിൽ രണ്ട് സ്വർണ്ണം നേടിയിട്ടുള്ള കൊറിയൻ താരം ഓ ജിൻ ഹൈകിനെ അട്ടിമറിച്ച് അർച്ചറിയിൽ അതാനു ദാസ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. സ്കോർ 5-6. അവസാന റൗണ്ടിലെ പ്രകടനമാണ് അതാനു ദാസിന് വിജയം സമ്മാനിച്ചത്.
പുരുഷ വിഭാഗം ബോക്സിങ്ങിൽ ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി സതീഷ് കുമാർ. 91 കിലോ ഗ്രാം വിഭാഗത്തിൽ ജമൈയ്ക്കൻ താരത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം വിജയം നേടിയത്. സ്കോർ 4-1.
ഹോക്കിയിൽ അർജന്റീനയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ തോൽപ്പിച്ചത്.
ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി വി സിന്ധു ബാഡ്മിന്റണിൽ ക്വാർട്ടറിൽ പ്രവേശിച്ചു. ഡെൻമാർക്ക് താരം മിയ ബ്ളിക്‌ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് സിന്ധു ക്വാർട്ടറിൽ കടന്നത്. സ്കോർ 21-15, 21-13.
Leave a reply