തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡൽ നേടി പി വി സിന്ധു. വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ചൈനയുടെ ഹി ബിംഗ്ജിയാവോയെ 21-13, 21-15 എന്ന സ്കോറിൽ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല മെഡൽ നേടിയത്. റിയോ ഒളിംപിക്സിൽ ഇതേ ഇനത്തിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. ഇതോടെ രണ്ട് ഒളിമ്പിക്സ് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടത്തിന് പി വി സിന്ധു ഉടമയായി.
പുരുഷന്മാരുടെ ബോക്സിങ്ങിൽ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിൽ നിലവിലെ ലോക ചാമ്പ്യൻ ബഖോദിർ ജലോലോവിനെതിരെ സതീഷ് കുമാർ പരാജയപ്പെട്ട് പുറത്തായി. നെറ്റിയിലും താടിയിലും ഒന്നിലധികം തുന്നലുകളുമായി റിങ്ങിൽ എത്തിയ സതീഷിന്റെ ആദ്യ ഒളിമ്പിക്സ് യാത്ര ക്വാർട്ടറിൽ അവസാനിച്ചു.
ഇന്ത്യൻ റൈഡർ ഫൗവാദ് മിർസയും കുതിര സെയ്ഗ്നൂർ മെഡികോട്ടും ഇരുപത്തി രണ്ടാം സ്ഥാനത്തോടെ ഇക്വസ്ട്രിയൻ (കുതിര സവാരി) മത്സരത്തിന്റെ ക്രോസ്സ് കൺട്രി ഘട്ടം പൂർത്തിയാക്കി.
ഗ്രേറ്റ് ബ്രിട്ടനെ 3-1ന് ക്വാർട്ടറിൽ പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷ ഹോക്കി ടീം സെമിയിൽ പ്രവേശിച്ചു. ലോക ചാമ്പ്യന്മാരായ ബെൽജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. നാല്പത്തി ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒളിമ്പിക് ഗെയിംസിന്റെ സെമിഫൈനലിൽ പ്രവേശിച്ചത്.
- • JIA •
Leave a reply