ടോക്കിയോ ഒളിമ്പിക്സ് വിമൻസ് സിംഗിൾസ് വെങ്കല പോരാട്ടത്തിൽ വിജയം നേടി സിന്ധു. ചൈനയുടെ ഹെ ബിങ്ങ്ജിയോയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ഇതോടെ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യ നേടുന്ന രണ്ടാം മെഡലായി സിന്ധുവിന്റെ നേട്ടം മാറി. ഒളിമ്പിക്സ് ആദ്യ ദിനത്തിൽ മീരാബായ് ചാനു വെള്ളി മെഡൽ നേടിയ ശേഷം പിന്നീടുള്ള ദിവസങ്ങളിൽ ഇന്ത്യക്ക് നിരാശയുടേതായിരുന്നെങ്കിലും സിന്ധുവിലൂടെ ഇന്ത്യക്ക് രണ്ടാം മെഡൽ ലഭിച്ചിരിക്കുകയാണ്. ഹോക്കി,ബോക്സിങ് തുടങ്ങി ഇന്ത്യയുടെ മറ്റു ചില മെഡൽ പ്രതീക്ഷകൾ ബാക്കി നിൽക്കെയാണ് സിന്ധുവിന്റെ നേട്ടം.
ഇന്നലെ സെമി പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ട സിന്ധു ഇന്ന് മികച്ച തിരിച്ചു വരവാണ് കാഴ്ച വച്ചത്. ഇന്ന് നടന്ന വെങ്കല പോരാട്ടത്തിൽ ആദ്യ സെറ്റ് 21-13 എന്ന സ്കോറിനാണ് സിന്ധു നേടിയതെങ്കിൽ, രണ്ടാം സെറ്റ് 21-15 എന്ന സ്കോറിനും സ്വന്തമാക്കി വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഒന്നാം സെറ്റിൽ എതിരാളിക്ക് ഒരു അവസരവും സിന്ധു നൽകിയില്ലെങ്കിലും, രണ്ടാം സെറ്റിൽ ബിങ്ങ്ജിയോ മികച്ച ചെറുത്ത് നിൽപ്പ് തന്നെ നടത്തി. എന്നാൽ സിന്ധുവിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ബിങ്ങ്ജിയോ കീഴടങ്ങുകയായിരുന്നു. 2016 റിയോ ഒളിമ്പിക്സ് ഫൈനലിൽ എത്തിയ സിന്ധു വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കായി ഒളിമ്പിക്സിൽ തുടർച്ചയായി മെഡൽ നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡും ഇതോടെ സിന്ധു സ്വന്തമാക്കി.
– എസ്.കെ
Leave a reply