ടോക്യോ ഒളിമ്പിക്സിലെ പുരുഷ ഹൈജംബ് ഫൈനൽ മത്സരമാണ് രംഗം. ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും ഖത്തറിന്‍റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണ് ഫൈനല്‍ മത്സരം. ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ച മത്സരം. രണ്ടു പേരും 2.37 മീറ്റർ ചാടി തുല്യരായി നില്‍ക്കുന്നു. ഇരുവര്‍ക്കും മൂന്ന് വീതം അവസരങ്ങള്‍ ഒളിമ്പിക്സ് ഒഫിഷ്യല്‍ നല്‍കുന്നു. പക്ഷേ ആര്‍ക്കും തന്നെ തങ്ങള്‍ നേരത്തെ കുറിച്ച 2.37 മീറ്ററിന് മുകളിലേക്ക് ചാടിഉയരാൻ സാധിക്കുന്നില്ല. പിന്നീട് ഓരോ അവസരം കൂടെ രണ്ടു പേർക്കും നൽകിയെങ്കിലും കാലിനു സാരമായി പരിക്കേറ്റ തമ്പേരി അവസാന അവസരത്തിൽ നിന്നും പിൻമാറുന്നു.
എന്നാൽ ഖത്തറിന്‍റെ മുതാസ് ഈസാ അവസാന അവസരം കൂടെ ഉപയോഗിക്കാൻ തയ്യാറെടുക്കുമ്പോഴാണ് തമ്പേരി പിന്മാറിയതായി അറിയുന്നത്. ഒളിംപിക്‌സ് ഒഫീഷ്യൽ ഈസായുടെ അടുത്തേക്ക് ഈ കാര്യം അറിയിക്കാൻ നടന്നെത്തി, അപ്പോഴാണ് ഈസാ ആ ചോദ്യം ചോദിക്കുന്നത് . “ഞങ്ങള്‍ രണ്ടുപേര്‍ക്കും സ്വര്‍ണമെഡല്‍ നല്‍കാമോ?” ഈസായുടെ ചോദ്യത്തിന് സമ്മതമാണെന്ന് ഒളിമ്പിക് ഒഫിഷ്യല്‍ അറിയിച്ചു. പിന്നാലെ ടോക്കിയോയിലെ ഒളിംപിക് സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ വികാരനിര്‍ഭര രംഗങ്ങള്‍ക്കാണ് വേദിയായത്. ഇരുവരും പരസ്പരം നോക്കി, ആലിംഗനം ചെയ്തു, തമ്പേരി കണ്ണീര്‍ പൊഴിച്ചു.
അങ്ങനെ ഇരുവർക്കുമായി സ്വർണമെഡൽ പങ്കുവെക്കപെട്ടു. സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഉത്തമ ഉദാഹരണത്തിനാണ് ടോക്കിയോ ഒളിംപിക്‌സ് സാക്ഷ്യം വഹിച്ചത്.
2016ലെ റിയോ ഒളിമ്പിക്സിന് തൊട്ടുമുന്നേ ജിയാന്മാർകോ തമ്പേരിയുടെ കാലിന് പരിക്ക് പറ്റി മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷമാണ് ഇതെന്നാണ് ഇറ്റലിതാരം മത്സര ശേഷം പറഞ്ഞത്. 2012ലെ ലണ്ടൻ ഗെയിംസ് മത്സരത്തില്‍ ഈസാ വെങ്കലം നേടിയിരുന്നു. പിന്നീട് ഒളിമ്പിക്സ് കമ്മിറ്റി വെങ്കലം വെള്ളിയിലേക്ക് ഉയർത്തി. നാല് വർഷത്തിന് ശേഷം റിയോയിൽ മറ്റൊരു വെള്ളി കൂടി ഈസാ നേടി. തുടർന്ന് 2017 ലും 2019 ലും തുടർച്ചയായി രണ്ട് ലോക കിരീടങ്ങളാണ് ഈസാ സ്വന്തമാക്കിയത്.
2.43 ഉയരമാണ് ഈസായുടെ കരിയറിലെ ഏറ്റവും മികച്ച സ്കോര്‍. 1993ല്‍ ക്യൂബയുടെ യാവിയര്‍ സോട്ടോമേയര്‍ കുറിച്ച 2.45 ഉയരമാണ് ലോക റെക്കോര്‍ഡില്‍ ഇതിന് മുന്നിലുള്ളത്.
– എസ്.കെ
Leave a reply